ന്യൂഡൽഹി: കേന്ദ്രം ഉടനെ പാർലമെന്റിൽ അവതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്ന സെൻട്രൽ ആംഡ് പോലീസ് ഫോഴ്സസ് (ജനറൽ അഡ്മിനിസ്ട്രേഷൻ), 2026 ബില്ലിൽ ആശങ്കകൾ അറിയിച്ച് കോണ്ഗ്രസ് എംപി ശശി തരൂർ.
ബില്ലിനെതിരെ വിവിധ കേന്ദ്ര സായുധ സേനകളുടെ (സിഎപിഎഫ്) സംഘടനകൾ ഉയർത്തിക്കാട്ടുന്ന ആശങ്കകൾ ഗൗരവമായി കാണണമെന്നും തിരുത്തൽ വേണമെന്നും ആവശ്യപ്പെട്ടു ശശി തരൂർ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്ത് നൽകി.
അതേസമയം, രാജ്യസഭയുടെ ലിസ്റ്റ് ഓഫ് ബിസിനസിൽ ഇന്നലെ ഉൾപ്പെട്ടിരുന്നെങ്കിലും ബിൽ അമിത് ഷാ ഇന്നലെ സഭയിൽ അവതരിപ്പിച്ചില്ല. കേന്ദ്ര സായുധസേനകളിലെ ഉന്നത തസ്തികകൾ ഇന്ത്യൻ പോലീസ് സർവീസ് (ഐപിഎസ്) ഉദ്യോഗസ്ഥർക്ക് ഉറപ്പാക്കുന്ന പുതിയ ബിൽ സായുധസേനകളെ ഒരൊറ്റ നിയമച്ചട്ടക്കൂടിലൂടെ ഏകീകൃതമാക്കുന്നതാണ്.
ഐപിഎസ് ഉദ്യോഗസ്ഥരുടെ ഡെപ്യൂട്ടേഷൻ ക്രോഡീകരിച്ചുകൊണ്ട്, സിഎപിഎഫിലെ അഡീഷണൽ ഡയറക്ടർ ജനറൽ (എഡിജി) പോസ്റ്റുകളുടെ 67 ശതമാനത്തിലും ഡെപ്യൂട്ടേഷനിലുള്ള ഐപിഎസ് ഉദ്യോഗസ്ഥരുടെ നിയമനമാണ് നടക്കേണ്ടതെന്ന് കരട് ബിൽ വ്യക്തമാക്കുന്നുണ്ട്.
ഇൻസ്പെക്ടർ ജനറൽ (ഐജി) തലത്തിലുള്ള 50 ശതമാനം തസ്തികകളും സ്പെഷൽ ഡയറക്ടർ ജനറൽ (എസ്ഡിജി), ഡയറക്ടർ ജനറൽ തസ്തികകളുടെ നൂറ് ശതമാനവും ഡെപ്യൂട്ടേഷനിലുള്ള ഐപിഎസുകാരിലേക്കാണെത്തുന്നതെന്ന് പുതിയ നിയമം ഉറപ്പാക്കുന്നു.
ഐജി റാങ്ക് വരെയുള്ള സിഎപിഎഫുകളിലെ ഐപിഎസ് ഡെപ്യൂട്ടേഷനുകൾ അടുത്ത രണ്ട് വർഷത്തിനുള്ളിൽ ’ക്രമേണ കുറയ്ക്കാൻ’ ആഭ്യന്തരമന്ത്രാലയത്തിനോട് ആവശ്യപ്പെട്ട 2025 മേയ് 23ലെ സുപ്രീം കോടതി വിധിയെ നിരാകരിക്കുന്നതാണ് ബിൽ.
ഇത് ചൂണ്ടിക്കാട്ടി സിഎപിഎഫ് ഉദ്യോഗസ്ഥരുടെ ആശങ്കകൾ ചൂണ്ടിക്കാട്ടി ബിൽ ഈ സമ്മേളനത്തിൽ അവതരിപ്പിക്കരുതെന്നും വിശദമായ പരിശോധനയ്ക്കായി പാർലമെന്ററി സ്റ്റാൻഡിംഗ് സമിതിക്ക് അയക്കണമെന്നും തരൂർ അമിത് ഷായ്ക്ക് അയച്ച കത്തിൽ ആവശ്യപ്പെടുന്നുണ്ട്.